പുകയുന്ന സ്വപ്നങ്ങൾ, ഒഴുകുന്ന കണ്ണുനീർ
ഇരുളിൻ മറവിൽ പുകച്ചുരുൾ തേടി-
മറഞ്ഞുപോകുന്നൂ പ്രിയ കൗമാരം,
ലഹരിതൻ മാസ്മര ചതിക്കുഴിക്കുള്ളിൽ-
അടിപതറുന്നൂ നവ യൗവനം.
കൈപിടിച്ചുയർത്താൻ വെമ്പിയ കൈകൾ-
കഞ്ചാവിൻ ഗന്ധത്തിൽ മുങ്ങിനിൽപ്പൂ,
അമ്മിഞ്ഞപ്പാലിൻ അമൃതു നുകർന്നോർ-
മദിരതൻ കൈപ്പിൽ മയങ്ങിനിൽപ്പൂ.
പെണ്ണും ലഹരിയും നേരമ്പോക്കെന്നോർത്ത്-
സ്വന്തം കരുത്തിനെ കാറ്റിൽ പറത്തി,
നേർവഴി കാട്ടേണ്ട മിഴികളിലന്ന്-
കാമത്തിൻ കറുപ്പിൻ പടലം വിരിച്ചു.
പെറ്റുപോറ്റിയ ആ തണൽവൃക്ഷങ്ങൾ-
ചുട്ടുപൊള്ളുന്ന തപസ്സിലാണിന്ന്,
തോരാത്ത കണ്മുന നീരൊഴുക്കി-
ജീവിതഭാരവും പേറി നിൽപ്പു.
മകനേ... മകളേ... നിൻ കാലൊച്ച കേൾക്കാൻ-
രാവേറെ കാത്തിരുന്നാ വയോധികർ,
കണ്ണടയ്ക്കുമ്പോഴും ഉള്ളിൽ വിങ്ങുന്നൂ-
നീ പോയ വഴികളിലെ ചോരപ്പാടുകൾ.
ഒരു മാത്ര ചിന്തിക്കൂ വഴിതെറ്റും മുൻപേ-
നിന്റെ വേരുകൾ നിൻ അച്ഛനും അമ്മയും,
കരിനിഴൽ വീണൊരാ താഴ്വര വിട്ടു നീ-
വെളിച്ചത്തിൻ ലോകത്തേക്ക് മടങ്ങി വരിക.


Comments
Post a Comment